വേടന്റെ അമ്പും കുരിശിലെ ആണിയും മരുഭൂമിയിലെ ചൂടും നോവിച്ചത് തന്റെ ഉടലിനെത്തന്നെ. സരയൂനദിയില്‍ മുങ്ങി നിര്‍വ്വാണമടഞ്ഞതും കുശിനഗരത്തില്‍ വിഷംതീണ്ടി മരിച്ചതും താന്‍തന്നെ. ഔതമാപ്പിള എഴുന്നേറ്റുനിന്ന് ആകാശത്തേക്കു നോക്കി കൈകള്‍ കൂപ്പി. കുഞ്ഞാട്ടിന്‍പറ്റങ്ങളെപ്പോലെ മേഘക്കൂട്ടങ്ങളെ തെളിച്ച് കാണാക്കാറ്റ് തലയ്ക്കു മീതേ പറന്നു. ഇക്കാണായതെല്ലാം ഒന്നാണല്ലോ കര്‍ത്താവേ… നീതന്നെ ബോധിയും നീതന്നെ കാല്‍വരിയും നീതന്നെ ദ്വാരകയും നീതന്നെ അയോദ്ധ്യയും…
തിരുപ്പിറവിരാത്രിയില്‍ മണിമേടയിലേക്കു കയറുന്നതിനിടയില്‍ പിടിവിട്ട് പള്ളിമുറ്റത്തെ നക്ഷത്രത്തിന്റെ നിഴലിനു മേലേക്കു വീണു കിടപ്പിലായിപ്പോയ കടുത്ത വിശ്വാസിയായ ഇറാനിമോസ,് ഏറെക്കാലത്തിനുശേഷം ബോധത്തിലേക്കെത്തുന്നതോടെ തുടങ്ങുന്ന വിശ്വാസത്തിന്റെ കൗതുകംനിറഞ്ഞ കുഴമറിച്ചിലിലൂടെ മതത്തെയും മനുഷ്യനെയുമെല്ലാം പുതുവെളിച്ചത്തില്‍ നിര്‍ത്തി വിചാരണചെയ്യുന്ന രചന. മതത്തില്‍നിന്നും മദത്തിലേക്കും തിരിച്ചുമുള്ള അകലം അളന്നുതീര്‍ക്കുന്നതിനൊപ്പം ഓരോ വരിക്കിടയിലൂടെയും വര്‍ത്തമാനകാലം ഉരുകിയൊലിക്കുന്നതനുഭവിക്കാം.