TY - BOOK AU - Rajasekharan Nair. K ( Dr) TI - MUNPE NATANNAVAR: /‘മുന്‍പേ നടന്നവര്‍ : ഇന്ത്യന്‍ ന്യൂറോളജിയുടെ ചരിത്രം SN - 9789387169517 U1 - L PY - 2019////09/01 CY - Kottayam PB - D C Books KW - Jeevacharitram N1 - അന്നത്തെ ഡോക്ടര്‍മാര്‍ പലരും മദ്രാസില്‍നിന്നു മെഡിക്കല്‍ കോഴ്‌സായ അപ്പോത്തിക്കിരി പഠിച്ചു ജയിച്ചുവന്നവരായിരുന്നു. എല്‍.എം.പി ജയിച്ചവരും എം.ബി.ബി.എസ്സു ജയിച്ചവരും കുറവായിരുന്നു. അന്ന് എം.ബി.ബി.എസ്സുകാര്‍ ദിവ്യന്മാര്‍. അതിലും കൂടിയ ഡിഗ്രികള്‍ ഇംഗ്ലണ്ടില്‍നിന്നൊക്കെ നേടിയവര്‍ അത്യപൂര്‍വ്വമായിരുന്നു. അവരൊക്കെ മുന്തിയ രാജാധിക്കന്മാര്‍, ദര്‍ബാര്‍ ഡോക്ടര്‍മാര്‍. പക്ഷേ, ഈ എല്‍.എം.പിക്കാരെയും അപ്പോത്തിക്കരിക്കാരെയുമൊക്കെ തിരുവിതാംകൂറുകാര്‍ ഒരുപോലെയാണ് കണ്ടത്. എല്‍.എം.പി, അപ്പോത്തിക്കരി കോഴ്‌സുകളെക്കാള്‍ താഴെയുള്ള ഡ്രസ്സര്‍ കോഴ്‌സ് ജയിച്ചവരെയും മലബാറുകാര്‍ എല്ലാം ഒരു ഗണത്തിലാണ് കരുതിയിരുന്നത്- സബഹുമാനം തന്നെ- അവരെയൊക്കെ പൊതുവില്‍ വിളിച്ചിരുന്നത്, ‘ദരസ്സറെ’ന്നും(dresser എന്നതിന്റെ നാട്ടുഭാഷ). ഈ ‘ദരസ്സര്‍’ എന്ന പേര് തിരുവിതാംകൂറിലെ ചില ഭാഗങ്ങളിലും അസാധാരണമല്ലായിരുന്നു. ഈ ഡോക്ടര്‍മാരുടെ പരിശോധനകള്‍ കണ്ടുനില്‍ക്കാന്‍ ജനം കൂടും. രോഗിയുടെ വൈഷമ്യങ്ങള്‍ സാവകാശം കേട്ട് അയാളെ തട്ടി, മുട്ടിയൊക്കെ നോക്കിയതിനുശേഷമാണ് അന്നത്തെ മഹാത്ഭുതമായ ഡോക്ടറുടെ ‘കുഴല്‍വച്ചുള്ള’ പരിശോധന. സ്‌റ്റെതസ്‌കോപ് അന്നൊരു വിശിഷ്ടസംഭവമായിരുന്നു. ജനം ആകാംക്ഷയോടെ നോക്കിക്കാണുമത്. നെഞ്ചിനുള്ളിലെ എല്ലാ കേടുകളും ഡോക്ടര്‍ക്കോതിക്കൊടുക്കുന്ന ഒരു ദിവ്യയന്ത്രം എന്ന മട്ടിലാണ് അവര്‍ അതിനെ കരുതിയിരിക്കുന്നത്. ഇന്നത്തപ്പോലെ ഒറ്റക്കുഴലല്ല, ഹെഡ്‌സെറ്റില്‍നിന്ന് ഏകദേശം മുക്കാല്‍മുഴം നീളമുള്ള രണ്ടു നീണ്ടുനീണ്ട റബ്ബര്‍ക്കുഴലുകള്‍ ഞാന്നുവന്ന് ഒരു ബെല്ലില്‍ ചേരുന്നത്. ഡയഫ്രം ചെസ്റ്റ് പീസ് (diaphragm chess piece) അന്നുള്ളവയില്‍ ഇല്ലായിരുന്നു. പുസ്തകത്തിന്റെ ആമുഖത്തില്‍ ഡോ.കെ.രാജശേഖരന്‍ നായര്‍ കുറിക്കുന്നു… തങ്ങളുടെ പ്രൊഫഷന്‍ ഒരു ബിസിനസ്സായി എടുക്കാത്ത, കച്ചവട വൈദ്യത്തില്‍ ജയിക്കാത്ത, എനിക്കു പരിചയമുള്ള കൂട്ടരെയാണ് ഞാന്‍ മുഖ്യമായും ഇവിടെ പരിചയപ്പെടുത്തുന്നത്. അങ്ങനെ ജയിച്ചവരെക്കാള്‍ സമൂഹനന്മ ചെയ്യുന്നതും ചെയ്തവരും വൈദ്യബിസിനസ്സില്‍ ‘ജയിക്കാത്തവരാണ്’. പക്ഷേ, തോറ്റവരെ ആരും ഓര്‍ക്കാറില്ല. അവരെത്ര ഉദാത്തരാണെങ്കിലും. പക്ഷേ, അവരെക്കുറിച്ചും അറിയാതെ പോകുന്നത് ശരിയല്ല. അത്തരം കുറച്ചുപേരേ, ഞാന്‍ എന്റെ ഒരു പുസ്തകത്തില്‍ (ഞാന്‍തന്നെ സാക്ഷി) മുമ്പു തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഒരു തുടര്‍ച്ചക്കായി ഈ പുസ്തകത്തെ കണ്ടാല്‍മതി. സാധാരണ ജനങ്ങള്‍ക്കുള്ളതിനേക്കാള്‍ ആതങ്കങ്ങളാണ് ഓരോ പ്രാക്ടീസിങ് ഡോക്ടറും നിത്യവും അഭിമുഖീകരിക്കുന്നത്. എത്രയോ രോഗികള്‍. അവര്‍ വന്നു പറയുന്ന ഓരോ കാര്യങ്ങളും അടുക്കി, വേണ്ടാത്തതെല്ലാം അലിയിച്ചുകളഞ്ഞ്, സത്തുമാത്രം ആഗിരണംചെയ്ത് അറിയുമ്പോള്‍ മനസ്സും നോവും. ആ നോവില്‍ സ്വന്തം വ്യഥകള്‍പോലും മറന്നുപോകും. അതില്‍പ്പെട്ടുപോകും സ്വകാര്യജീവിതത്തിലെ പലതും. ദാമ്പത്യശിഥിലത ഏറ്റവും കൂടുതലുള്ള ഒരു പ്രൊഫഷണല്‍ മേഖലയും വൈദ്യമാണ്. ഓരോ രോഗികളുടെ പ്രശ്‌നങ്ങളും അറിയാതെ കുറെയൊക്കെ സ്വാംശീകരിച്ചുപോകും. ആരോഗ്യം കാക്കേണ്ട ആള്‍ക്കാരുടെ ആരോഗ്യമാണ് അങ്ങനെ ക്ഷയിക്കുന്നത്. ആയുര്‍ദൈര്‍ഘ്യം താരതമ്യേന കുറഞ്ഞ കൂട്ടരും ഡോക്ടര്‍മാരാണ്. വിശ്വസിക്കാന്‍ പ്രയാസമാണെന്നറിയാം, ഡ്രഗ് അഡിക്ഷന്‍ മെഡിക്കല്‍ പ്രൊഫഷനില്‍ ഒരു ശാപമായി മാറുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മദ്യമല്ല, അതിലും എത്രയോ രൂക്ഷമായ വേറെ പലതുമാണ് അവര്‍ക്കു ലഭ്യമാകുന്നത്. തങ്ങളുടെ ചിന്തകളും പ്രവൃത്തികളും അംഗീകരിക്കാതെ പോകുന്നതുകൊണ്ടുള്ള നിരാശ കൊണ്ടുചെന്നെത്തിക്കുന്നത് ആത്മഹത്യകളിലും. വീണ്ടും ഞാന്‍ സൂചിപ്പിക്കട്ടെ, ഞാന്‍ ജയിച്ച കൂട്ടരുടെ കഥകളല്ല പറയുന്നത്. ധനംകൊണ്ടും ബന്ധുബലം കൊണ്ടും സാമൂഹികശക്തികള്‍ കൊണ്ടും രാഷ്ട്രീയസ്വാധീനം കൊണ്ടും പൊങ്ങിവന്ന ഞങ്ങളുടെ കൂട്ടത്തിലുള്ളവര്‍ എനിക്കു പരിചയമില്ലാത്തവരാണ്. സാദാ ഡോക്ടര്‍മാര്‍ക്ക് പ്രയാസമാണ് ഇല്ലായ്മകളുടെയും നിരാസങ്ങളുടെയും കൊക്കൂണുകളില്‍നിന്നു പുറത്തിറങ്ങി അക്കാദമിക്കായും സാമൂഹികനന്മക്കായും തങ്ങള്‍ ഇച്ഛിക്കുന്നവ നേടാന്‍. അവയ്ക്കുവേണ്ടി അവര്‍ ത്യജിക്കുന്നത് സാധാരണക്കാര്‍ക്ക് വിശ്വസിക്കാന്‍പോലും ഒക്കാത്ത പലതുമാണ്. അതിനു കൊടുക്കേണ്ടിവരുന്ന വില വളരെ കൂടുതലുമാണ്. മിക്കവരും അവര്‍ മോഹിച്ചതൊന്നും കിട്ടാതെ പാതിവഴിയില്‍ നിരാശയോടെ എല്ലാം നിറുത്തുന്നവരും. അഥവാ അവര്‍ മോഹിച്ചതു നേടിയാലും അവരുടെ പ്രയത്‌നങ്ങള്‍ മിക്കവാറും തഴയപ്പെടും. സമൂഹം മാത്രമല്ല, സ്വന്തം കൂട്ടര്‍വരെ അവരുടെ നേട്ടങ്ങള്‍ അവഗണിക്കും. ജീവിതം മുഴുവന്‍ കളഞ്ഞ്, ചെയ്‌തെടുത്തവ നിസ്സാരമെന്ന് എല്ലാവരും കരുതുമ്പോള്‍ മനസ്സു നീറും ER -