തലച്ചോറിൽ നിന്ന് നേരിട്ടുള്ള ചിരിയാണ് ഗദ്യഭാഷയുടെ അതിർത്തിവേലികൾ ചാടിക്കടന്ന് അടുക്കളപ്പുറത്തുകൂടി എത്തുന്ന നിരഞ്ജന്റെ എഴുത്ത്. കസവു സാരിയുടുത്ത് ഈറൻ മുടി വിടർത്തിയിട്ട് മുറ്റത്ത് ഉലാത്തുന്ന ശ്രാവണചന്ദ്രികയും നിരഞ്ജന്റെ അടുക്കളയിൽ കയറുമ്പോൾ കുത്തിയിരുന്ന് തേങ്ങ ചിരകാൻ തയ്യാറാണ്. കുമ്പളങ്ങയുടെ ഓലതയും, കേരളീയസമൂഹത്തിന്റെ മൈദാത്മകതയും ഒരുപോലെ അളക്കുകയും, അവിയലിന്റെ ബഹുസ്വരതയേയും, സാമ്പാർ മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രരുചികളുടെ സുഗന്ധഭേദങ്ങളേയും കൃത്യമായി തിട്ടപ്പെടുത്തുകയും ചെയ്യുന്ന സൂക്ഷ്മോപകരണങ്ങളുണ്ട് നിരഞ്ജന്റെ അടുക്കളയലമാരിയിൽ. ഒപ്പം മലയാളത്തിനെ വിസ്തരിച്ച് കുത്തിയിളക്കാൻ പോന്ന നർമ്മത്തിന്റെ നീളൻ ചട്ടുകങ്ങളും... അടുക്കളയിലും സ്വീകരണ മുറിയിലും കിടപ്പുമുറിയിലും ഒരുപോലെ കൊണ്ടു നടന്ന് വായിക്കാവുന്ന ചിരിയുടെ കൈപ്പുസ്തകമാണിത്. നർമ്മബോധമുള്ള മലയാളിയുടെ സൂക്ഷിപ്പിൽ അവശ്യം വേണ്ട ഒന്ന്.