ആർക്കാണ് ഒരു കഥയില്ലാത്തത്? ഇപ്പോൾ പിറന്ന ഒരു കുഞ്ഞിന്റെ ഓർമയിൽപ്പോലും നിറയെ കഥകളാണ്. അതിന്റെ ജീനുകളിൽ ഒരു വംശത്തിന്റെ മുഴുവൻ കഥകളുണ്ട്; ഒരുപക്ഷേ, പല വംശങ്ങളുടെ. കറുത്തവരുടെയും വെളുത്തവരുടെയും. സൂര്യവംശത്തിന്റെയും ചന്ദ്രവംശത്തിന്റെയും. പുരു, കുരു, യദു, നാഗ വംശങ്ങളുടെ. ആഫ്രിക്കയിലെവിടെയോ ആരംഭിച്ച, ആത്മഹത്യയ്ക്കു വിധിക്കപ്പെട്ട, ഒരു ജന്തുഗണത്തിന്റെ പുറപ്പാടിന്റെയും പരിണാമത്തിന്റെയും പടർച്ചയുടെയും പർവങ്ങൾ. അലച്ചിലിന്റെയും ആരണ്യവാസത്തിന്റെയും നഗരനിർമിതിയുടെയും അധികാരത്തിന്റെയും പകയുടെയും ചതിയുടെയും പ്രണയത്തിന്റെയും യുദ്ധങ്ങളുടെയും കാണ്ഡങ്ങൾ….
ഫുജിമോറി, സമയം, മരത്തഹള്ളി വാക്കേഴ്സ് ക്ലബ്, മുറാകാമി, പതാക, പതിമൂന്നാമൻ, ദുസ്സ്വപ്നത്തിന്റെ പിറ്റേന്ന്, അമൂർത്തം, അനന്തരം.. എന്നിങ്ങനെ സ്നേഹത്തിന്റെയും നിസ്സഹായതയുടെയും പ്രണയത്തിന്റെയും പകയുടെയും കാരുണ്യത്തിന്റെയും ആത്മീയതയുടെയുമെല്ലാം കാഴ്ചകളിലൂടെ ജീവിതത്തെ വ്യാഖ്യാനിക്കുന്ന കഥകൾ. ഏതു ഋതുവിലും വേനൽ മാത്രം കത്തിയാളുന്ന ഇന്ത്യൻ സാഹചര്യത്തിന്റെ മാരകമായ താപം ഇതിലെ പല കഥകളിലും അനുഭവമാകുന്നു.