അപസർപ്പക സാഹിത്യത്തിലെ കുലപതിയുടെ നോവൽ പുതിയ പതിപ്പ് കോട്ടയം പുഷ്പനാഥ്
ലോലമായ രാത്രിവസ്‌ത്രം മാത്രം ധരിച്ച ഒരു യുവതിയുടെ മൃതശരീരം കോൺക്രീറ്റ് റോഡിൽ കമഴ്ന്നു കിടക്കുന്നു. തലയോടു ചിതറി ഇടതു കവിൾത്തടം തകർന്ന് രക്തത്തിൽ കുളിച്ചുകിടന്ന ആ ശരീരം കരിങ്കല്ലിൽ ആഞ്ഞടിച്ച ഒരു പൂങ്കുലപോലിരുന്നു. ന്യൂഡൽഹിയിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ ഡോക്ടർ പ്രേമാവിശ്വനാഥായിരുന്നു അത്. ഡോക്ടറുടെ മുറിയിലെ ചുമരിൽ മോണാലിസയുടെ മനോഹരമായ ചിത്രവും മേശപ്പുറത്ത് ടോൾസ്റ്റോയിയുടെ അന്നാകരിനീനയും മിഖായേൽ ഷോളോഖോവിന്റെ വെർജിൻ സോയിൽ അപ്‌ടേൺഡ് എന്നീ ഗ്രന്ഥങ്ങളും ചിട്ടയായി അടുക്കിവെച്ചിരുന്നു. മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഡിറ്റക്റ്റീവ് പുഷ്പരാജ് വിശ്വസിക്കുന്നു. ഷെർലക് ഹോംസിന്റെ സ്രഷ്ടാവായ സർ ആർതർ കോനൻ ഡോയലിന്റെ ഒരു കുറ്റാന്വേഷണ നോവലിലേതു പോലെയാണ് കൊലപാതകം നടന്നതെന്ന് പുഷ്പരാജ് കണ്ടെത്തുന്നു; കൊല്ലപ്പെട്ട ഡോക്ടർ കുറ്റാന്വേഷണ കൃതികളുടെ വായനക്കാരിയായിരുന്നുവെന്നും. ആരാണ് കൊലയാളി? പുഷ്പരാജ് അന്വേഷണം ആരംഭിക്കുന്നു. ഉദ്വേഗവും ആകാംക്ഷയുമുണർത്തുന്ന മുഹൂർത്തങ്ങൾ വായനക്കാരനു സമ്മാനിച്ച് കോട്ടയം പുഷ്പനാഥ് ആ സത്യം വെളിപ്പെടുത്തുന്നു.