മദ്യപിക്കുന്ന പെണ്ണുങ്ങൾക്കും ചിലത് പറയാനുണ്ട്.'' ''മദ്യപർക്കും ചിലത് പറയാനുണ്ട്. അഭിപ്രായം പറയാനുള്ള ഇടമെങ്കിലും അനുവദിക്കണം.'' കുടുംബക്കാരി പെണ്ണുങ്ങൾ ആവശ്യപ്പെട്ടു, മദ്യപാനി പെണ്ണുങ്ങൾ ആവശ്യപ്പെട്ടു, മദ്യപർ ആവശ്യപ്പെട്ടു, ആർക്കും അനുവാദമോ, അഭിപ്രായം പറയാനുള്ള ഇടമോ, അഭിപ്രായത്തിന് അംഗീകാരമോ കൊടുക്കാതെ 2014 ഓഗസ്റ്റ് 21ന് കേരളത്തിൽ സുധീര മദ്യനയം പ്രഖ്യാപിക്കപ്പെട്ടു. പെണ്ണുങ്ങൾ മേന്മോടിക്ക് പറഞ്ഞത് അവരങ്ങ് വിഴുങ്ങിക്കളയുകയും ചെയ്തു. തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ധ്വംസനവും ഗവൺമെന്റിന്റെ ചൂഷണവും ഇരട്ടത്താപ്പുനയവുമായി മദ്യനയത്തെ കണ്ട മദ്യപർ മാത്രം പ്രതികരിച്ചു, ഇന്നും പ്രതികരിച്ചുകൊണ്ടിരിക്കുന്നു. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും വ്യക്തിനിഷ്ഠവുമായി കാര്യങ്ങളെ വിലയിരുത്തുന്ന പ്രതികരണശേഷിയുള്ള ഒരു മദ്യപാനിയുടെ പ്രതികരണമാണ് 'മദ്യപന്റെ മാനിഫെസ്റ്റോ' എന്ന ഗിരീഷ് ജനാർദ്ദനന്റെ 2014 നവംബറിൽ പുറത്തിറങ്ങിയ ലഘുപുസ്തകം.